ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനുള്ള കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. ലോകത്ത് ഏറ്റവും വേഗത്തില്‍ കോവിഡ് കുത്തിവെയ്പ് നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുവരെ 52,90,474 പേരാണ് കുത്തിവെയ്പ് സ്വീകരിച്ചത്. ഇന്നുമാത്രം മൂന്നുലക്ഷത്തിലധികം പേരാണ് വാക്‌സിനേഷന് വിധേയമായത്. 21 ദിവസത്തിനിടെ അതിവേഗത്തിലാണ് 50 ലക്ഷം എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയില്‍ ഇത് 24 ദിവസം കൊണ്ടാണ് പിന്നിട്ടത്.

ബ്രിട്ടനില്‍ 43 ഉം ഇസ്രായേലിലില്‍ ഇത് 45 ഉം ദിവസമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി 16നാണ് ഇന്ത്യയില്‍ കോവിഡ് കുത്തിവെയ്പ് ആരംഭിച്ചത്. കോവിഡ് മുന്‍നിര പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.