തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ച ആളാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. എന്നാല്‍, സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നെന്നും സുധാകരന്‍. ലോക്‌സഭ എം.പി, എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി വിജയന്‍ ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന് കെ.സുധാകരന്‍. പിണറായി കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്. അത് തിരുത്താന്‍ അദ്ദേഹം തയ്യാറാവുമോയെന്നും കെ.സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വിവാദ പരാമര്‍ശത്തില്‍ അനാവശ്യ ഇടപെടലാണ് ഷാനിമോള്‍ ഉസ്മാന്‍ നടത്തിയത്. ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമര്‍ശിച്ച നേതാക്കളുടെ തിരുത്തില്‍ സംതൃപ്തിയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാര്. താന്‍ ജാതി പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു എന്ന് ആരോപിച്ച്‌ എ കെ ബാലനുമൊക്കെ ഇപ്പോ രംഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് നിങ്ങള്‍ക്ക് ഓര്‍മ വരുന്നത്. ചൊവ്വാഴ്ച ചാനലില്‍ വന്ന എന്റെ പ്രസംഗത്തിന് സിപിഎമ്മുകാര്‍ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവര്‍ ഉറങ്ങിയോ. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോള്‍ ഉസ്മാന്‍ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തില്‍ ഇടപെട്ടു. എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി അക്കാര്യത്തില്‍ തൃപ്തനാണെന്നും സുധാകരന്‍.