തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷം. അമ്പതിലധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെക്രട്ടറിയേറ്റില്‍ വരുന്ന ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്‌ക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ ക്യാന്റീന്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടുചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആക്ഷേപം.

കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിംഗ് സഹകരണസംഘം അടച്ചു. സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് ഇവരുടെ ആവശ്യം.

ധനവകുപ്പിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്‌മെന്റ് ഹാള്‍ ആണ് ആദ്യം അടച്ചത്. ഇതിന് പിന്നാലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കും രോഗബാധ പടരുകയായിരുന്നു.