റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവല്‍നിയെ മൂന്നര വര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ച്‌ കോടതി. പരോള്‍ വ്യവസ്ഥയില്‍ നിയമലംഘനം നടത്തിയെന്നാരോപിച്ചാണ് ശിക്ഷ. വിധിക്കെതിരെ കോടതിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് നവാല്‍നിയുടെ അനുയായികളെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി ഒവിഡി ഇന്‍ഫോ പ്രതിഷേധ നിരീക്ഷണ സംഘം അറിയിച്ചു.

2014ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശിക്ഷയുടെ പ്രൊബേഷന്‍ വ്യവസ്ഥകള്‍ നവാല്‍നി ലംഘിച്ചുവെന്നാണ് സൈമനോവ്സ്കി ജില്ലാ കോടതി വിധിച്ചത്. അതേസമയം, ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് നവാല്‍നി പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് നവാല്‍നിയുടെ അഭിഭാഷകന്‍ പറഞ്ഞു.