ക്രിക്കറ്റ് കളി കാണുമ്പോള്‍ നിങ്ങളാരെങ്കിലും കളി തോറ്റതിലുളള വിഷമത്തിലോ, കപ്പടിച്ച സന്തോഷത്തിലോ കരഞ്ഞിട്ടുണ്ടോ? ഇതിപ്പോള്‍ ചോദിക്കാന്‍ കാര്യം മറ്റൊന്നുമല്ല, മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ താന്‍ ക്രിക്കറ്റ് കളി കാണുന്നതിനിടെ രണ്ട് തവണ കരഞ്ഞുവെന്നാണ് വെളിപ്പെടുത്തിയത്. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയ്ക്കും എതിരെയുമുളള ടീം ഇന്ത്യയുടെ മത്സരങ്ങളായിരുന്നു അത്. സ്പോര്‍ട്സ് ടുഡേയോടാണ് കളി കണ്ട് കരഞ്ഞ കാര്യം താരം വെളിപ്പെടുത്തിയത്. ഈ രണ്ട് മത്സരത്തിലും ടീം ഇന്ത്യയുടെ വിജയം കണ്ടാണ് വികാരധീനനായി ലക്ഷ്മണ്‍ കണ്ണീരണിഞ്ഞത്.

അടുത്തിടെ ഇന്ത്യ പരമ്പര നേടിയ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയാണ് വളരെ പിരിമുറുക്കത്തോടെ കാണുകയും അവസാനം കരയുകയും ചെയ്തതെന്ന് ലക്ഷ്മണ്‍ പറയുന്നു. നാലാം ടെസ്റ്റിന്റെ അവസാന ദിവസം വാഷിങ്ടന്‍ സുന്ദറും ഋഷഭ് പന്തും ബാറ്റു ചെയ്യുമ്പോള്‍ കുടുംബത്തോടൊപ്പം കളി കണ്ടുകൊണ്ടിരുന്ന ഞാനും വളരെ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച്‌ പരമ്പര സ്വന്തമാക്കണമെന്നായിരുന്നു ആഗ്രഹം. ഓസീസ് വര്‍ഷങ്ങളായി തോറ്റിട്ടില്ലാത്ത ഗാബയില്‍ കളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഭയമാണെന്നാണ് പ്രചാരണങ്ങളെല്ലാം. ഓസ്ട്രേലിയയിലെ ഗ്രൗണ്ടില്‍ അവരെ തോല്‍പ്പിക്കണമെന്ന് എപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് അതിന് സാധിച്ചിരുന്നില്ല. നമ്മുടെ യുവാക്കളുടെ സംഘം അവരെ തോല്‍പ്പിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. എന്റെ കണ്ണില്‍ നിന്നും അപ്പോള്‍ കണ്ണീര് വരികയായിരുന്നു. ആ മനോഹര നിമിഷത്തെ, പ്രചോദിപ്പിക്കുന്ന നേട്ടത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല.

മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തില്‍ 2011ല്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായ സമയത്താണ് ക്രിക്കറ്റ് മത്സരം കണ്ട് താന്‍ ആദ്യമായി കരഞ്ഞതെന്നും ലക്ഷ്മണ്‍ ഓര്‍ക്കുന്നു. ഒരു ലോകകപ്പ് നേടുന്ന ടീമിന്റെ ഭാഗമാകുവാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന, കൂടെ കളിച്ച താരങ്ങള്‍ക്ക് ലോകകപ്പ് നേടിയതിലൂടെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞു. ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയ ആ സമയത്താണ് തനിക്ക് കരച്ചില്‍ വന്നതെന്നും ലക്ഷ്മണ്‍ ഓര്‍മ്മിക്കുന്നു. മഹേന്ദ്രസിങ് ധോണി, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, വീരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, രവിചന്ദ്ര അശ്വിന്‍. പീയുഷ് ചൗള, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, യൂസഫ് പത്താന്‍, ആശിഷ് നെഹ്റ, മുനാഫ് പട്ടേല്‍, സുരേഷ് റെയ്ന, ശ്രീശാന്ത്, പ്രവീണ്‍കുമാര്‍ എന്നിവരായിരുന്നു ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നവര്‍.