അസമില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനെത്തിയ 140ല്‍പരം ആളുകളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും പങ്കെടുത്ത ചടങ്ങിനെത്തിയവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത കങ്ബുറാ ദേ എന്ന യുവാവ് ചൊവ്വാഴ്ച രാത്രിയോടെ മരണപ്പെട്ടു. ഭക്ഷ്യ വിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം.

കര്‍ബി അംഗ്ലോങ് ജില്ലയിലെ ദിഫു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച ആദ്യ അക്കാദമിക സെഷന്‍റെ ഉല്‍ഘാടന ചടങ്ങിനെത്തിയവര്‍ക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളായ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 145ഓളം ആളുകളെ ദിഫു സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പിന്നീട് 28 പേര്‍ ആശുപത്രി വിട്ടു. സംഭവത്തില്‍ കര്‍ബി ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.