ന്യൂഡല്‍ഹി: രാജ്യത്തെ നാലിലൊന്ന് ജനങ്ങളേയും കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ എത്രയോ മടങ്ങാവാം യഥാര്‍ഥ കണക്കുകളെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഓഗസ്ത്-സെപ്തംബറില്‍ നടത്തിയ മറ്റൊരു സര്‍വേ ഫലത്തില്‍ പതിനഞ്ചില്‍ ഒരാളില്‍ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ഇതുവരെ 1.08 കോടി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതേസമയം, രാജ്യത്തെ കോവിഡ് കേസുകളെ സംബന്ധിച്ച്‌ ഐസിഎംആര്‍ നാളെ വാര്‍ത്താസമ്മേളനം നടത്തും.