ന്യൂദല്‍ഹി: മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ വേഗത്തിലാണ് ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് യജ്ഞമാണ് ഇന്ത്യ നടപ്പാക്കുന്നത്. ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതും ഇന്ത്യയാണ്. വെറും 15 ദിവസംകൊണ്ട് 30 ലക്ഷത്തിലധികം മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി.

ഇത്രയും ആളുകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ യുഎസ് 18 ദിവസവും യുകെ 36 ദിവസവുമെടുത്തുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ച രാജ്യമായതുകൊണ്ടാണ് മറ്റ് രാജ്യങ്ങള്‍ക്ക് തദ്ദേശീയമായി നിര്‍മിച്ച കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യക്ക് മാത്രം കഴിഞ്ഞതെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

പുതുവര്‍ഷത്തിലെത്തിയതോടെ കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം ഒരുവര്‍ഷത്തോളം പിന്നിട്ടു. കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ലോകത്തിന് മാതൃകയായി. ഇതുപോലെ നമ്മുടെ കോവിഡ് വാക്‌സിന്‍ വിതരണവും ലോകത്തിന് മാതൃകയായി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ വിതരണം നടത്തുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.