ഏകദിന ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് ഇനിയും താല്‍പര്യമുണ്ടെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്‌മാന്‍ ചേതേശ്വര്‍ പൂജാര. “ടീം ഇന്ത്യയ്ക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കണമെന്ന ആഗ്രഹം ഇപ്പോഴും എനിക്കുണ്ട്, അതില്‍ സംശയമില്ല,” ഒരു അഭിമുഖത്തില്‍ പൂജാര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യയ്‌ക്കായി മികച്ച പോരാട്ടമാണ് പൂജാര നടത്തിയത്.

ഇന്ത്യയ്‌ക്കായി അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് ചേതേശ്വര്‍ പൂജാര കളിച്ചിട്ടുള്ളത്. എന്നാല്‍, അത്ര മികച്ച ഇന്നിങ്സുകളൊന്നും ഏകദിനത്തില്‍ പൂജാരയ്ക്ക് സ്വന്തമായില്ല. അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്ന് വെറും 51 റണ്‍സ് മാത്രമാണ് പൂജാരയുടെ സമ്ബാദ്യം. ശരാശരി 10.2, ഉയര്‍ന്ന സ്‌കോര്‍ 27. 2014 ല്‍ ബംഗ്ലാദേശിനെതിരെയാണ് പൂജാര അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ഇന്ത്യയ്‌ക്കായി ഒരു ടി 20 മത്സരത്തില്‍ പോലും താരം കളിച്ചിട്ടുമില്ല.

സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ല: പൂജാര

നിലവില്‍ ഇന്ത്യയുടെ ഏറ്റവും സ്‌പെഷ്യലിസ്റ്റ് ടെസ്റ്റ് ബാറ്റ്‌സ്‌മാന്‍ ആണ് പൂജാര. 81 ടെസ്റ്റ് മത്സരങ്ങളിലായി 136 ഇന്നിങ്സുകള്‍ കളിച്ച താരം 47.74 ശരാശരിയില്‍ 6,111 റണ്‍സ് നേടിയിട്ടുണ്ട്. 206 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മൂന്ന് തവണ ഇരട്ട സെഞ്ചുറി നേടിയ പൂജാര 18 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. 28 അര്‍ധ സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് പൂജാര. മൂന്ന് അര്‍ധ സെഞ്ചുറിയുമായി 271 റണ്‍സ് നേടിയ പൂജാര 928 പന്തുകള്‍ നേരിട്ടു. അവസാന ടെസ്റ്റില്‍ ഒന്‍പതിലേറെ പന്തുകള്‍ പൂജാരയുടെ ദേഹത്തുകൊണ്ടു.