തിരുവനന്തപുരം: പോലീസിന്റെ 112 എന്ന നമ്ബറില്‍ കോള്‍ കിട്ടി ഏഴു മിനിറ്റിനകം സഹായം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇതിനുവേണ്ടി നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും. 112 ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്ക് നല്‍കിയ പുരസ്‌കാരം പോലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെമെമ്ബാടുനിന്നും 112 എന്ന നമ്ബറില്‍ വിളിച്ചാല്‍ പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ആണ് സന്ദേശം ലഭിക്കുക. സംഭവസ്ഥലത്ത് എത്താന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ബി.എസ് സാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ് കുമാര്‍, ആര്‍. വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി.എസ്. അഹുല്‍ ചന്ദ്രന്‍, യു. അഭിലാഷ്, പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ. സുരേഷ് ബാബു എന്നിവരാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത്.

എ.ഡി.ജി.പി മനോജ് എബ്രഹാം, റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്ക് പ്രസിഡന്റ് ഹരീഷ് മോഹന്‍. സി.പി എന്നിവരും റോട്ടറി ക്ലബ് ഓഫ് ടെക്‌നോപാര്‍ക്കിന്റെ മറ്റ് ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിത ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിന് നൂറ് ശതമാനം മാര്‍ക്കോടെ എ ഗ്രേഡ് ലഭിച്ചു. ഹരിത കേരള മിഷന്‍ നല്‍കുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കളക്ടര്‍ ഡോ.നവജ്യോത് ഖോസയില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഏറ്റുവാങ്ങി.