ഡല്‍ഹി: ചൈനയുടെ സുതാര്യമല്ലാത്ത വ്യാപാര നയങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി. 59 മൊബൈല്‍ ആപ്പുകള്‍ക്ക് സ്ഥിരമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഇന്ത്യയുടെ വിവരസാങ്കേതിക മേഖലയിലെ ഐ.ടി ആക്‌ട് സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി. നിരന്തരം ഇന്ത്യ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ക്കൊന്നും ചൈനീസ് കമ്പനി ഉത്തരം നല്‍കിയിരുന്നില്ല.

ഒപ്പം വ്യാപകമായി മൊബൈല്‍ വില്‍പ്പന നടത്തിയിരുന്ന ചൈനയുടെ കമ്പനികളുടെ സ്വാധീനവും ആപ്പുകളുടെ വ്യാപനം കൂട്ടിയിരുന്നു. ഇന്ത്യയുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റം നടക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ചൈനീസ് കമ്പനികള്‍ നിരീക്ഷണത്തിലായിരുന്നു. ഒപ്പം നിരവധി ആപ്പുകളെ മരവിപ്പിക്കുകയും ചെയ്തിരുന്നു.

ചൈനയുടെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാന്‍സസ് എന്ന സ്ഥാപനത്തിന്റെ ടിക്-ടോക്, ബൈഡു, വീ ചാറ്റ്, അലിബാബയുടെ യുസി ബ്രൗസര്‍, ഷോപ്പിംഗ് ആപ്പായ ക്ലബ്ബ് ഫാക്ടറി, മീ വീഡിയോ കാള്‍, ബിഗോ ലൈവ് എന്നിവയാണ് സ്ഥിരമായി നിരോധിച്ച പ്രധാന ആപ്പുകള്‍. ലഡാകിലെ ഗാല്‍വാന്‍ ആക്രമങ്ങള്‍ക്ക് ശേഷം ഇന്ത്യ ചൈനയുടെ വിവിധ മേഖലകളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ് ആപ്പുകളേയും നിരീക്ഷിക്കാന്‍ തുടങ്ങിയത്.