കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ഓണ്‍ലൈനിലൂടെ വന്‍ കവര്‍ച്ച നടത്തിയ മറുനാടന്‍ സംഘത്തിലെ തലവന്‍ പോലീസ്‌ പിടിയില്‍. ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ കേരള പോലീസ്‌ മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. യുപി പോലീസിന്‍റ്റെ സഹായത്തോടെയായിരുന്നു പ്രതി ഒളിച്ചു താമസിക്കുന്ന സ്ഥലം വളഞ്ഞ് ഓപറേഷന്‍ നടത്തിയത്. ഒരു പൊതുമേഖലാ ബാങ്കിലെ ഹെഡ് ഓഫിസിലെ മാനേജരാണെന്ന് പറഞ്ഞാണ് ഇയാള്‍ ഇടപാടുകാരെ ഫോണ്‍ വഴി വിളിച്ചിരുന്നത്. ഇങ്ങനെ കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ പള്ളിക്കുന്ന് താമസിക്കുന്ന വീട്ടമ്മയെ ഇയാള്‍ വിളിച്ചു പരിചയപ്പെടുകയും യാതൊരു സംശയവും തോന്നാത്ത വിധത്തില്‍ എടിഎം കാര്‍ഡിലെ ഒടിപി നമ്ബര്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പൊതുമേഖലാ ബാങ്കിന്റ്റെ ഡല്‍ഹിയിലെ ഹെഡ് ഓഫിസില്‍ നിന്നാണ് വിളിക്കുന്നതെന്നും സുരക്ഷാകാരണങ്ങളാല്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ഒ.ടി പി നമ്ബര്‍ വേണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. വളരെ വിശ്വസിനീയമായ രീതിയില്‍ മാന്യമായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന യുവാവ് ബാങ്ക് മാനേജരാണെന്ന് തെറ്റിദ്ധരിച്ച്‌ യുവതി നമ്ബര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ ബാങ്ക്‌അക്കൗണ്ടില്‍ നിന്നും ഒമ്ബതുലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.

ഇതേ തുടര്‍ന്ന് പോലീസിനു പരാതി ലഭിച്ചതിന്റ്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘത്തിനെതിരെ അന്വേഷണമാരംഭിച്ചത്. അങ്ങനെയാണ് യുപി മിര്‍സാപൂര്‍ സ്വദേശിയായ പ്രവീണ്‍കുമാര്‍ സിംഹി (30) കണ്ണൂര്‍ ടൗണ്‍ പോലിസിന്റ്റെ വലയിലായത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് പണം തട്ടിയതെന്നും ഇനിയും സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.

ഇത്തരത്തില്‍ നിരവധിപേരാണ് സംഘത്തിന്റ്റെ തട്ടിപ്പിനിരയായതെന്നും ഇവരെയും ഉടന്‍ പിടി കൂടുമെന്നും പോലീസ്‌ അറിയിച്ചു. പൊതുമേഖല ബാങ്കിലെ ഇടപാടുകാരെ വിളിച്ച്‌ ഈ രീതിയില്‍ ഒടിപി നമ്ബര്‍ വാങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഈ വിഷയത്തില്‍ ഇടപാടുകാര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ്‌ പറഞ്ഞു. പിടിയിലായ പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളികളെ പിടികൂടാന്‍ പോലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്.