ചെന്നൈ: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിനോട് അനുഭാവമുളള കൂടുതല്‍ എം എല്‍ എ മാര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. നമശിവായവും ഒപ്പമുളളവരും ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഏറെ നാളായി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നമശിവായം കഴിഞ്ഞദിവസമാണ് പാര്‍ട്ടി വിടാനുളള തീരുമാനമെടുത്തത്. ഇന്നുതന്നെ അദ്ദേഹം രാജി പ്രഖ്യാപിക്കും. ഒപ്പമുളള എം എല്‍ എമാരെയും രാജിവയ്പ്പിക്കാനുളള നീക്കം നടക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് വ്യക്തമല്ല. രണ്ടുമാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ നമശിവായത്തിന്റെ നീക്കം കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് കടുത്ത തീരുമാനത്തിന് നമശിവായത്തെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും രണ്ടാംസ്ഥാനക്കാരനാണ് നമശിവായം. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്.

2016-ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയെങ്കിലും സ്ഥാനം ലഭിച്ചില്ല. പാര്‍ട്ടിയിലും ഭരണത്തിലും തനിക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നില്ലെന്ന് അദ്ദേഹം പലതവണ ആക്ഷേപം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

രാജിക്കുശേഷം ഡല്‍ഹിയിലേക്ക് പോകുന്ന നമശിവായം അവിടെവച്ച്‌ ബി ജെ പി. അംഗത്വം സ്വീകരിക്കുമെന്നാണ് അറിയുന്നത്. വെളളിയാഴ്ച ബി ജെ പി. ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ പുതുച്ചേരിയിലെത്തുന്നുണ്ട്. തന്നോട് അനുഭാവം പ്രകടിപ്പിക്കുന്ന എം എല്‍ എമാരെ രാജിവയ്പ്പിച്ച്‌ നഡ്ഡയുടെ സാന്നിദ്ധ്യത്തില്‍ അവരെ ബി ജെ പിയില്‍ അംഗത്വമെടുപ്പിക്കാനുളള ചരടുവലികളും നമശിവായം നടത്തുന്നുണ്ട്. ചില പ്രതിപക്ഷ പാര്‍ട്ടികളും നമശിവായത്തെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എം.ഡി.എം.കെയിലും തമിഴ് മാനില കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചതിനു ശേഷമാണ് നമശിവായം കോണ്‍ഗ്രസിലെത്തിയത്.