ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ അജ്ഞാത രോഗം ബാധിച്ച്‌ 22 പേര്‍ ആശുപത്രിയില്‍. നിന്ന നില്‍പ്പിന് ബോധംകെട്ടു വീഴുക, വായില്‍ നിന്ന് നുര പതയുക തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികള്‍ പൊടുന്നെ കാണിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് എലുരുവില്‍ ഇതേ രീതിയില്‍ ചിലര്‍ക്ക് രോഗം ബാധിച്ചിരുന്നു.

പുല്ല, കൊമിരെപള്ളി ഗ്രാമങ്ങളില്‍ ഉള്ളവരാണ് പുതുതായി രോഗം ബാധിച്ചവരില്‍ അധികവും. ഇവിടെ അടിയന്തര പ്രവര്‍ത്തനത്തിനായി 10 ഡോക്ടര്‍മാരെയും ഏഴ് ആംബുലന്‍സുകളെയും നിയോഗിച്ചിട്ടുണ്ട്.

ആരോഗ്യ വിദഗ്ധരോട് സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ വിലയിരുത്താനും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലും എലുരുവില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.