ന്യൂഡല്‍ഹി : രാജ്യത്ത് നിര്‍മിച്ച കോവിഡ് വാക്‌സിന് വേണ്ടി ഇതുവരെ 92 രാജ്യങ്ങള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്. ഭൂട്ടാന്‍, മാലദ്വീപ് നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകള്‍ ഇന്ന് അവിടെയെത്തും. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പിന്നാലെയാണ് 92 രാജ്യങ്ങള്‍ വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങള്‍ എത്തിയിരിക്കുന്നത്. ലോകത്തിന്റെ വാക്‌സിന്‍ ഹബ് എന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവച്ച്‌ തുടങ്ങിയിരുന്നു.

ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കില്‍ പാകിസ്ഥാനും ചൈനയ്ക്കും വാക്‌സിന്‍ നല്‍കാനും ഇന്ത്യ തയ്യാറാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അമേരിക്ക കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബ്രസീല്‍ കോവിഡ് വാക്‌സിനുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം തന്നെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ 20 ലക്ഷം ഡോസുകളുമായാവും പ്രത്യേക വിമാനം ബ്രസീലിലേക്ക് തിരിച്ചു പോകുക.