വാഷിംഗ്ടണ്‍: സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം പുലര്‍ച്ചെ വൈറ്റ്ഹൗസില്‍ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന എക്‌സിക്യൂടീവ് ഉത്തരവുകളില്‍ ഒപ്പിട്ടു. ആദ്യദിനം തന്നെ ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഒപ്പിട്ടു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും പാരിസ് കാലാവസ്ഥാ ഉടമ്ബടിയില്‍ അമേരിക വീണ്ടും അംഗമാവുകയും ചെയ്യുന്ന ഉത്തരവുകളാണ് ആദ്യം ഒപ്പിട്ടത്. വീസ നിയമങ്ങളിലും അഭയാര്‍ത്ഥി പ്രശ്‌നത്തിലും കൂടുതല്‍ ഉദാരമായ നടപടികള്‍ ഉടന്‍ ഉണ്ടാകും.

ജനാധിപത്യം തിരികെ വന്ന ദിവസമാണിതെന്നും, തീവ്രവാദത്തെയും വംശീയതയെയും, അക്രമത്തെയും കോവിഡെന്ന മഹാമാരിയെയും ഒന്നിച്ച്‌ ഒറ്റക്കെട്ടായി നിന്ന് തോല്‍പ്പിക്കുമെന്നുമാണ് ജോ ബൈഡന്‍ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യപ്രസംഗത്തില്‍ പറഞ്ഞത്. ഐക്യം അഥവാ എന്ന വാക്കാണ് ഏറ്റവും കൂടുതല്‍ തവണ ജോ ബൈഡന്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ വാക്ക്.

വലിയ പ്രസംഗപാടവമില്ലെങ്കിലും വളരെ ലളിതമായ, പക്ഷേ ആഴമേറിയ വാക്കുകളില്‍ ബൈഡന്‍ തന്റെ നയങ്ങളും മുന്നോട്ടുള്ള വഴികളുമാണ് ലോകത്തോട് പറഞ്ഞത്. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം തനിക്ക് ആദ്യമായി രാജ്യത്തോട് ആവശ്യപ്പെടാനുള്ളത് കോവിഡില്‍ ജീവന്‍ പൊലിഞ്ഞ നാല് ലക്ഷത്തോളം അമേരികന്‍ പൗരന്‍മാര്‍ക്കായി ഒരു നിമിഷം മൗനമാചരിക്കുക എന്നതാകും എന്നും ബൈഡന്‍ പറഞ്ഞു.