റിയാദ്: ഗാര്‍ഹിക തൊഴില്‍ കരാറുകളുമായി ഇന്‍ഷുറന്‍സ് ബന്ധിപ്പിക്കുന്ന നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. മാനവശേഷി സാമൂഹിക, വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിതല സമിതി ഈ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയെന്ന് മന്ത്രാലയ വക്താവ് സാദ് അല്‍ ഹമ്മാദ് അറിയിച്ചു.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ആനുകൂല്യം ഉറപ്പാക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മൂലമുള്ള നഷ്ടം ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ തൊഴിലുടമയ്ക്കു ലഭിക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ തീരുമാനം സഹായകമാകും.

പുതിയ തീരുമാനത്തിലൂടെ ഇരു കക്ഷികളുടെയും താല്‍പര്യവും സംരക്ഷിക്കപ്പെടും. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഔദ്യോഗിക മുസാനെദുമായാണ് സമീപിക്കേണ്ടത്. തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് 15,000 റിയാലില്‍ കവിയാന്‍ പാടില്ലെന്നും റിക്രൂട്ട്മെന്റില്‍ കൃത്രിമം കാണിക്കുന്ന കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.