കെഎസ്‌ആര്‍ടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച ഇന്ന്. അതേസമയം, ദീര്‍ഘ ദൂര സര്‍വീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകള്‍.

കിഫ്ബിയില്‍ നിന്നുളള പണം സ്വീകരിച്ച്‌ കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് വലിയ തോതില്‍ പ്രചരിച്ചത്. ഇക്കാര്യത്തിലാണ് കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം, കെഎസ്‌ആര്‍ടിസിയിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ വലിയ ആരോപണങ്ങള്‍ ഉണ്ടായെങ്കിലും ആ വിഷയത്തിന്മേല്‍ ചര്‍ച്ച ഇന്നുണ്ടാവില്ല.

കഴിഞ്ഞ ദിവസമാണ് കെഎസ്‌ആര്‍ടിസിയിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത് വന്നത്. 2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ 2018 ല്‍ നടന്ന ഓഡിറ്റ് വിവരങ്ങളില്‍ കെടിഡിഎഫ്സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും ഓഡിറ്റില്‍ നിന്ന് വ്യക്തമാണ്.

മാത്രമല്ല, കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.