ദില്ലി: അതി ശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഉത്തരേന്ത്യ. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും കൊടും തണുപ്പിന്റെ പിടിയിലാണ്. ദില്ലിയിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു. ദില്ലി എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈക്കുന്നതാണ്. ദില്ലിയിലെ വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയില്‍ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

അതേസമയം മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മൈനസ് 8.4 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. താഴ്വാരങ്ങളില്‍ ശീതതരംഗം തുടരുകയാണ്. പ്രശസ്തമായ ദാല്‍ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി.

മുമ്ബ് 1995ല്‍ -8.3 ഡിഗ്രി സെല്‍ഷ്യസും 1991ല്‍ -11.3 ഡിഗ്രി സെല്‍ഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയതിന്‍ വച്ചുള്ള ഏറ്റവും കുറഞ്ഞ താപനില. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്ബായി പ്രവര്‍ത്തിക്കുന്ന കാശ്മീരിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -11.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു.