സര്‍ക്കാറിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ കേരള യാത്ര ഫെബ്രുവരി 1 മുതല്‍ ആരംഭിക്കും. കൊവിഡാനന്തരം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട ഗവര്‍ണമെന്റിന് എതിരായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരള യാത്ര. 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് പ്രക്ഷോഭം 23ന് നടക്കും. പ്രകടന പത്രിക തയ്യാറാക്കാന്‍ സമിതിയെ നിശ്ചയിച്ചു. ബെന്നി ബെഹന്നാനാണ് കണ്‍വീനര്‍. ജാഥയുടെ ഏകോപന ച്ചുമതല വിഡി സതീശനാണ്. 22 ദിവസം നീണ്ട് നില്‍ക്കുന്നതാണ് കേരള യാത്ര.

കോണ്‍​ഗ്രസ് മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയെന്നും അവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വരും ദിവസങ്ങളില്‍ അത്തരം നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച വേഗത്തില്‍ പൂര്‍ത്തിയാക്കും. സംഘടന സംവിധാനം ഊര്‍ജിതമാക്കാന്‍ 16,17 തിയതികളില്‍ ജില്ലാ കമ്മറ്റികള്‍ ചേരും. അതിനിടെ, സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ പെരുകുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ കാലാവധി തീരാന്‍ മാസങ്ങള്‍ ഉള്ളപ്പോള്‍ പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നു. രണ്ട് പാലങ്ങള്‍ നിര്‍മിച്ച്‌ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.