മുംബൈ: മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി രാംദാസ് അതാവലെ, എം.എന്‍.എസ് മേധാവി രാജ് താക്കറെ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാനെ എന്നിവരുടെ സുരക്ഷ പിന്‍വലിച്ചു. രാഷ്ട്രീയ വൈരമാണ് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മുന്‍ യു.പി ഗവര്‍ണര്‍ റാം നായികിന്‍റെ സുരക്ഷ വെട്ടിക്കുറച്ചപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ മുംഗാന്തിവറിന്‍റെ സുരക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ വ്യക്തികള്‍ക്ക് നിലവില്‍ ആക്രമണ ഭീഷണിയുണ്ടോയെന്ന കാര്യം വിശകലനം ചെയ്താണ് നടപടിയെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ ഇടക്കിടെ അവലോകനം ചെയ്യാറുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ‘കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നതാണ് ഇത്. 2019ലാണ് അവസാന അവലോകന യോഗം നടന്നത്. കോവിഡ് -19 കാരണം 2020ല്‍ ഇത്തരത്തിലുള്ള യോഗങ്ങളൊന്നും നടന്നില്ല. ചില വി.ഐ.പികള്‍ക്ക് അവര്‍ ചുമതല വഹിക്കുന്ന സ്ഥാനങ്ങളുടെ പ്രത്യേകതമൂലം ഭീഷണി ഉണ്ടാവാറുണ്ട്. എന്നാല്‍ സ്ഥാനങ്ങള്‍ ഒഴിയുമ്ബോള്‍ സ്വഭാവിമായും ഭീഷണിയും മാറുന്നു’ – സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ, ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍, യുവസേന സെക്രട്ടറി വരുണ്‍ ദേശായി എന്നിവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭരണത്തിലുള്ള ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കോവിഡ് ലോക്ഡൗണ്‍ സമയത്ത് സംസ്ഥാനത്തിന്‍റെ ഓരോ മുക്കിലും മൂലയിലും വരെ സഞ്ചരിച്ചയാളാണ് ദേവേന്ദ്ര ഫഡ്നാവിസ്. അദ്ദേഹത്തിന് ഇപ്പോള്‍ സുരക്ഷ കുറച്ചിരിക്കുന്നു. അന്ന്, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വീട്ടിലിരിക്കുകയായിരുന്നു -ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു.