നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോവിഡ് മാനദണ്ഡങ്ങളും തപാല്‍ വോട്ടും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതനുസരിച്ച്‌ കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യവകുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം വിശദമായ കര്‍മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തെരഞ്ഞെടുപ്പ് നടത്തുന്നതും തപാല്‍ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആരോഗ്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച്‌ കര്‍മപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനതല നോഡല്‍ ഓഫീസറെ നിയമിക്കും. അതത് ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായിരിക്കും നോഡല്‍ ഓഫീസര്‍മാര്‍. ഓരോ മണ്ഡലത്തിലും ബൂത്ത് തലം വരെയും നോഡല്‍ ഓഫീസര്‍മാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡല്‍ ഓഫീസര്‍ക്ക് ചുമതല നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എങ്ങനെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ സുരക്ഷിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്നത് സംബന്ധിച്ചുള്ള കര്‍മപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്.

കോവിഡ് രോഗികള്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച്‌ വന്ന് വോട്ട് ചെയ്യാനും തപാല്‍ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും. കോവിഡ് രോഗികള്‍ക്ക് പുറമേ 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും തപാല്‍ വോട്ട് തിരഞ്ഞെടുക്കാം. തപാല്‍ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ണ മേല്‍വിലാസത്തോടെ അതത് ഭരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം. ഇതനുസരിച്ച്‌ തപാല്‍ വോട്ട് അനുവദിക്കും. തപാല്‍ വോട്ടിന്‍റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് തീരുമാനിച്ച്‌ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.