നീണ്ടകര താലൂക്ക് ആശുപത്രിയിലെ അക്രമത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ രണ്ടു ദിവസം മുൻപും ആശുപത്രിയിൽ അക്രമം ഉണ്ടാക്കിയെന്നും ആംബുലൻസ് ഡ്രൈവറെ ഉൾപ്പെടെ മർദ്ദിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. മർദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
രണ്ടു ദിവസം മുൻപ് പ്രതികൾ ആശുപത്രിയിലെത്തിയപ്പോൾ മാസ്ക് വയ്ക്കാൻ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശാലിനി പറയുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു മർദനം.
ഡ്രൈവറുടെ തലക്കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് എന്ന് നഴ്സ് പറയുന്നു. ആശുപത്രിയിൽ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിപ്പെട്ടിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സ നിഷേധം ഉണ്ടായിട്ടില്ലെന്ന് കെജിഎംഒഎയും വ്യക്തമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഒപി ബഹിഷ്കരണം നടക്കുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ ജില്ല മുഴുവൻ സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.