കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തോ? അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മടിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിന് വിരുദ്ധമായി ചില റിപ്പോര്‍ട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയെന്നു സൂചനയുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നതത്. വ്യാഴാഴ്ചയും ഇന്നലെയുമായി കസ്റ്റംസ് സംഘം അദ്ദേഹത്തെ കണ്ടെന്നാണു വിവരമെന്ന് പത്രവാര്‍ത്തയില്‍ പറയുന്നു.
വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്രചെയ്യാന്‍ കഴിയില്ലെന്നു സ്പീക്കര്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് കസ്റ്റംസിന്റെ തിരുവനന്തപുരം യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്പീക്കറെ സന്ദര്‍ശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. 11-നു വിശദമായ മൊഴിയെടുക്കലിന് എത്തുമെന്നറിയിച്ചാണു മടങ്ങിയത്. ഇക്കാര്യം കസ്റ്റംസ് ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.
സുഖമില്ലാതെ വിശ്രമത്തിലായതിനാലും ഭരണഘടനാ പദവി പരിഗണിച്ചുമാണു സ്പീക്കറെ ചെന്നുകണ്ട് മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാല്‍ ഇനി കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ സ്പീക്കറെ ബോധ്യപ്പെടുത്തിയെന്നാണു വിവരം.
സ്വര്‍ണക്കടത്തു പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണു സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നുമാണു കേസ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കോണ്‍സല്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ സംസാരിച്ചതു താനായിരുന്നുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്.
അനധികൃത പണമിടപാടുകളാണു കോണ്‍സല്‍ ജനറലുമായി നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിനു രൂപ കമ്മിഷന് കൈപ്പറ്റിയെന്നതടക്കമുള്ള വിവരങ്ങളാണു സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. മെയ് രണ്ടിന് സ്പീക്കര്‍ പദവിയില്‍ നിന്നും പി ശ്രീരാമകൃഷ്ണന് വിരമിക്കേണ്ടി വരും. കാലാവധി തീര്‍ന്ന് അദ്ദേഹം പടിയിറങ്ങുമ്ബോള്‍ കേസിനെ സ്വന്തം നേരിടേണ്ട അവസ്ഥയിലുമാകും. അതുകൊണ്ട് തന്നെ കസ്റ്റംസ് ചോദ്യം ചെയ്യുന്നെങ്കില്‍ അത് ഔദ്യോഗിക പദവിയില്‍ ഇരിക്കുമ്ബോഴാകട്ടെ എന്ന നിലപാടിലാണ് ശ്രീരാമകൃഷ്ണനെന്നും സൂചനയുണ്ട്.
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ളാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.
സിഎം ഓഫിസില്‍ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സി എം രവീന്ദ്രന്, ദിനേശന് പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവര്‍. സര്‍ക്കാരിന്റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരുകളില്‍ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയില്‍ നല്കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്വപ്നയുടെ മൊഴി ഉള്‍പെടുത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.
സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കര്‍ക്കര്‍ക്ക് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച് ഒരു വാട്സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്ബോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.