2017ലെ എന്ന പോലെ അത്ഭുതങ്ങള്‍ ഒന്നും നടത്താന്‍ ബാഴ്സലോണക്ക് ഇന്ന് ആയില്ല. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ പി എസ് ജിക്ക് എതിരെ സമനില വഴങ്ങിയതോടെ ബാഴ്സലോണയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ അവസാനിച്ചു. ഇന്ന് 1-1 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. അഗ്രിഗേറ്റില്‍ 5-2 എന്ന സ്കോറിന് വിജയിച്ച്‌ പി എസ് ജി ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഇന്ന് വളരെ കരുതലോടെയാണ് പി എസ് കളിച്ചത്. പി എസ് ജി ഡിഫന്‍സില്‍ ഊന്നി കളിച്ചത് കൊണ്ട് തന്നെ ബാഴ്സലോണയാണ് മത്സരത്തില്‍ പന്ത് അധികം കയ്യില്‍ വെച്ചത്. അവസരങ്ങള്‍ ഏറെ സൃഷ്ടിക്കാനും അവര്‍ക്കായി. എന്നാല്‍ അവസരങ്ങള്‍ അവര്‍ മുതലെടുത്തില്ല. ഡെംബലയ്ക്ക് ആയിരുന്നു കൂടുതല്‍ അവസരം കിട്ടിയത്. എന്നാല്‍ നവസ് എപ്പോഴും ഗോള്‍ മുഖത്ത് ബാഴ്സയെ തടഞ്ഞു ഉണ്ടായിരുന്നു.

ആക്രമിച്ചത് ബാഴ്സലോണ ആണെങ്കിലും ആദ്യ ഗോള്‍ വന്നത് പി എസ് ജിയില്‍ നിന്നായിരുന്നു. 31ആം മിനുട്ടില്‍ ഇക്കാര്‍ഡിയെ വീഴ്ത്തിയതിനായിരുന്നു പെനാള്‍ട്ടി. ആ കിക്ക് ലക്ഷ്യത്തില്‍ എത്തിക്കാന്‍ എമ്പപ്പെയ്ക്ക് ആയി. ഇതോടെ തന്നെ ബാഴ്സലോണ പുറത്ത് പോകും എന്ന് ഉറപ്പായുരുന്നു. എങ്കിലും ബാഴ്സലോണ പൊരുതി. 37ആം മിനുട്ടില്‍ ഒരു ലോകോത്തര സ്ട്രൈക്കറിലൂടെ മെസ്സി ബാഴ്സയെ ഒപ്പം എത്തിച്ചു. ഇതിനു പിന്നാലെ ലീഡ് എടുക്കാനും ബാഴ്സക്ക് അവസരം കിട്ടി. പക്ഷെ ആ കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചു. നെവസ് കിക്ക് സേവ് ചെയ്തു.

ആ പെനാള്‍ട്ടി നഷ്ടമായതോടെ ബാഴ്സലോണയുടെ പോരാട്ട വീര്യവും ഇല്ലാതായി. രണ്ടാം പകുതിയില്‍ വിരസമായ പോരാട്ടമായി കളി മാറി. അവസാനം ഫൈനല്‍ വിസില്‍ വന്നപ്പോള്‍ മെസ്സിയും സംഘവും നിരാശയോടെ മടങ്ങി