ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്നത് സിബിഐ തിരുവനന്തപുരം യൂണിറ്റാണ്. എഫ്‌ഐആറില്‍ ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി പറയുന്നു. എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ജസ്‌നയെ കാണാതായത് 2018 മാര്‍ച്ച്‌ 22 നാണ്. എന്നാല്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടോമിന്‍ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്ബോള്‍ കേസുമായി ബന്ധപ്പെട്ട് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് ജസ്‌നയുടെ സഹോദരനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും സിബിഐ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. പിന്നീടാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സിബിഐയുടെ എഫ്‌ഐആറിലുള്ളത് ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണ്.