കൊച്ചി: സി പി എം നേതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരാകുന്നതില്‍ അവ്യക്തത. വിനോദിനി ബാലകൃഷ്‌ണന്‍ ഇന്ന് ഹാജരാകുമോ എന്നതില്‍ കസ്റ്റംസിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടില്‍ കസ്റ്റംസ് വിനോദിനിയ്‌ക്ക് നോട്ടീസ് നല്‍കിയത്. യു എ ഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്‌ണന്റെ കൈയില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്.
സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. വിനോദിനിയെ അറിയില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെയും പ്രതികരണം.