രണ്ട് മാസത്തിലേറെയായി നില നിന്ന ദുരൂഹതയുടെ പുകമറപൂര്‍ണമായും അവസാനിപ്പിച്ച്‌ നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നാളെ നാട്ടില്‍ തിരിച്ചെത്തും. വിഡിയോ സന്ദേശത്തിലൂടെയാണ് എം.എല്‍.എ തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. നിയമയസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് എം.എല്‍.എ തിരിച്ചെത്തുന്നത്.
നാട്ടിലെ ബിസിനസുകളില്‍ വലിയ തകര്‍ച്ചയുണ്ടായതായി നേരത്തെ ആഫ്രിക്കയില്‍ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എം.എല്‍.എ വിശദീകരിച്ചിരുന്നു. നിലമ്ബൂര്‍ എം.എല്‍.എയെ കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയായിരുന്നു വിഡിയോ സന്ദേശം. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച്‌ പിന്നീട് വിശദീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞിരുന്നു.
എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ മിറാക്കിള്‍ പോലെയാണ് ആഫ്രിക്കയില്‍ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു. സ്വര്‍ണ-വജ്ര ഖനനത്തിനാണ് പശ്ചിമ ആഫ്രിക്കയില്‍ പോയത്. എല്ലാ വര്‍ഷവും നടത്തുന്ന ഉംറ യാത്രയില്‍ നിന്നുണ്ടായ ബന്ധമാണ് ആഫ്രിക്കയിലെ ഖനന ഇടപാടിലേക്ക് വഴി തുറന്നെതന്നും പി.വി അന്‍വര്‍ പറഞ്ഞു.
ഉംറ തീര്‍ഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. തന്‍റെ ഭാര്യ പിതാവുമായി നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കന്‍ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അന്‍വര്‍ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരം ലഭിക്കും. കേരളത്തില്‍ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികള്‍ പദ്ധതിയില്‍ അവസരം ലഭിക്കും. 750 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ ശമ്ബളം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ ഉണ്ടെന്നും അന്‍വര്‍ പറഞ്ഞു.
20000 കോടി രുപയുടെ പദ്ധതിയാണ് സിയെറ ലിയോണില്‍ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വര്‍ഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.