ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിനെതിരെ ഡല്‍ഹി രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി ജഡ്ജി. ഇതില്‍ യാത്രക്കാര്‍ക്കെതിരെ സ്വമേധയ കേസെടുത്തിരിക്കുകയാണ് ജസ്റ്റിസ് സി. ഹരിശങ്കര്‍. കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോടതി എല്ലാ ആഭ്യന്തര വിമാനകമ്ബനികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

മാര്‍ച്ച്‌ അഞ്ചിന് എയര്‍ ഇന്ത്യ വിമാനത്തില്‍ കൊല്‍ക്കത്തയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയിലാണ് യാത്രക്കാര്‍ മാസ്‌ക് ധരിക്കുന്നതചില്‍ അലസ മനോഭാവംവച്ചുപുലര്‍ത്തുന്നതായി ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും വളരെ ആശങ്കാജനകമായ സാഹചര്യമാണ് കാണാനായതെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. വിമാന ജോലിക്കാന്‍ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കുന്നുണ്ടെങ്കിലും യാത്രക്കാര്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ യാത്രക്കാരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും പലരും അത് താടിക്കു താഴെയാണ് ധരിച്ചിരുന്നത്. വായ, മൂക്ക് എന്നിവ ശരിയായി മറയത്തക്ക വിധത്തില്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രക്കാര്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നു എന്നതടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന കാര്യം വിമാന ജീവനക്കാര്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഇവ ലംഘിക്കുന്ന യാത്രക്കാരെ വിമാനത്തില്‍ നിന്നു പുറത്തിറക്കുകയും യാത്രാനിരോധനം അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.