തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം. ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഇ. ശ്രീധരന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. ചിത്രയെയും ഇ. ശ്രീധരനെയുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഐക്കണായി പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. കെ എസ് ചിത്രയും ഐക്കണായി തുടരും. വോട്ടര്‍മാരെ ബോധവത്കരിക്കാനും കൂടുതല്‍ പേരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കാനും വേണ്ടിയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഐക്കണുകളായി സമൂഹത്തില്‍ മാനിക്കപ്പെടുന്ന വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇവര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്റെയും കെ.എസ്. ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തതോടെ ഇ. ശ്രീധരന് നിഷ്പക്ഷതയില്ലാതായി. അതു കൊണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കത്തിലൂടെ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്.