തിരുവനന്തപുരം: വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസർമാർ നിർവ്വഹിക്കും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിർവ്വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനത്തിൽ വനിതാ കമാൻഡോകളെയാകും ഡ്യൂട്ടിക്ക് നിയോഗിക്കുക. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വനിതാ ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർമാരും ഉള്ള സ്റ്റേഷനുകളിൽ ചുമതല ഇവർക്കായിരിക്കും. സ്റ്റേഷനിൽ ഒന്നിലധികം വനിതാ സബ് ഇൻസ്‌പെക്ടർമാർ ഉണ്ടെങ്കിൽ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളിൽ ലഭ്യമാക്കും. വനിതാ ഓഫീസർമാർ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളിൽ വനിതകളായ സീനിയർ സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കും.

സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ നിയന്ത്രണത്തിൽ അവർ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളിൽ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളിൽ പബ്ലിക് റിലേഷൻസ് ഓഫീസറും വനിതാ ഉദ്യോഗസ്ഥയായിരിക്കും. ഹൈവേ പട്രോൾ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തിൽ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും സി.സി.റ്റി.എൻ.എസ്, കുറ്റാന്വേഷണം, ഗതാഗത നിയന്ത്രണം, ബീറ്റ് പട്രോളിംഗ്, പിങ്ക് പട്രോളിംഗ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്‌കാരം നൽകും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കേരളാപോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഈ നടപടികൾ.