കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈയിലെത്തിയതു സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ച്‌ സി പി എം വിശദീകരിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

നേരത്തെ പി എസ്സി വഴി ഭാര്യമാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയ സി പി എം നേതാക്കള്‍ ഇപ്പോള്‍ ഭാര്യമാര്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതിലൂടെ ഭാര്യാവിലാസം പാര്‍ടിയായിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പെടെ, മന്ത്രിമാരും സ്പീകര്‍ പി ശ്രീരാമകൃഷ്ണനും വിമാനത്താവളങ്ങളില്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് വി ഐ പി പരിഗണന ലഭിക്കാനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച്‌ പുറത്തുവന്ന വാര്‍ത്തകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.