ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന വെബ് സീരീസായ താണ്ഡവ് നിരോധിക്കണമെന്നും നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം മേധാവിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിനെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.

സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണും ആര്‍എസ് റെഡ്ഡിയും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. ഒപ്പം അപര്‍ണ പുരോഹിതിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.

അതേ സമയം ഒടിടി പ്ലാറ്റ് ഫോമുകളുടെ നിയന്ത്രിണത്തിന്‍റെ കാര്യത്തില്‍ ദുര്‍ബ്ബലമായ മാര്‍ഗ്ഗരേഖയേ നിലവിലുള്ളൂ എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഇക്കാര്യത്തില്‍ നിയന്ത്രണമോ നിയമനിര്‍മ്മാണോ കൊണ്ടുവരാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.

എന്തായാലും കേന്ദ്രസര്‍ക്കാര്‍ നെറ്റ് ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണങ്ങള്‍ക്ക് കൊണ്ട് വന്ന പുതിയ മാര്‍ഗ്ഗരേഖയ്ക്ക് ബലം പേരെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കാരണം കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വകുപ്പ് ഇതിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വെറും മാര്‍ഗ്ഗരേഖയ്ക്ക് പകരം ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം വെബ്സീരീസിലെ രണ്ട് വിവാദ രംഗങ്ങള്‍ നീക്കം ചെയ്തുവെന്ന് ആമസോണ്‍ പ്രൈമിനും അപര്‍ണ്ണ പുരോഹിതിനും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ രോഹത്ഗി വാദിച്ചു. ആമസോണ്‍ ഒരിക്കലും നഗ്നത കാണിക്കാറില്ലെന്നും ലോകത്താകെ ആമസോണ്‍ പ്രൈം പ്രചാരത്തിലുണ്ടെന്നും പല മികച്ച ചിത്രങ്ങളും ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മുകുള്‍ രോഹത്ഗി വാദിച്ചു.