വാഷിംഗ്ടണ്‍ : ചൈനയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടിവരുമെന്ന് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തിറക്കിയ ഇടക്കാല ദേശീയ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കേണ്ട ആവശ്യകതയെ കുറിച്ച്‌ പ്രതിപാദിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ ചൈനയെ എതിരാളി എന്ന വാക്കുകൊണ്ടാണ് അമേരിക്ക വിശേഷിപ്പിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രമത്തില്‍ സൈനികമായും, സാമ്ബത്തികമായും, ടെക്‌നോളജിയുടെ സഹായത്താലും നിരന്തരമായി വെല്ലുവിളി ഉയര്‍ത്താന്‍ തക്ക പ്രാപ്തിയുള്ള എതിരാളിയാണ് ചൈന എന്നാണ് ആ രാജ്യത്തെ അമേരിക്ക നിര്‍വചിക്കുന്നത്.

ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടുന്നതിനായി ജനാധിപത്യ ശക്തികളുമായി കൂടുതല്‍ സഖ്യം അനിവാര്യമാണ്. ഇവിടെയാണ് ഇന്ത്യയുടെ പ്രാധാന്യം അമേരിക്ക മനസിലാക്കുന്നത്. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് റിപ്പോര്‍ട്ടില്‍ ബൈഡന്‍ ഉറപ്പുനല്‍കുന്നു. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും ഉയരുന്ന വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. അതിനായി ലോകമെമ്ബാടുമുള്ള സഖ്യങ്ങളും സൗഹൃദങ്ങളും പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കുന്നു. കാലങ്ങളായി റഷ്യയെ എതിര്‍ചേരിയില്‍ നിര്‍ത്തി വിദേശനയങ്ങള്‍ രൂപപ്പെടുത്തിയിരുന്ന അമേരിക്ക ചൈനയിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ റിപ്പോര്‍ട്ടിനുണ്ട്.

ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളെ കടം നല്‍കി കൂടെക്കൂട്ടുകയും സാമ്ബത്തിക കടക്കെണിയില്‍ കുടുക്കുകയും ചെയ്യുന്ന ചൈനീസ് തന്ത്രത്തെയും ഈ റിപ്പോര്‍ട്ടിലൂടെ അമേരിക്ക തുറന്നുകാട്ടുന്നു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി രാജ്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത വായ്പ നല്‍കി ചൈന കടക്കെണിയിലാക്കി, തുടര്‍ന്ന് അവയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ സംരംഭത്തിലെ അപകടസാദ്ധ്യതയെക്കുറിച്ചും വിവരിക്കുന്നുണ്ട്. വിദേശ സ്വാധീനത്തില്‍ നിന്നും ചൈനയുടെ അയല്‍ക്കാരെയും വാണിജ്യ പങ്കാളികളെയും സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടില്‍ അടിവര ഇട്ടിരിക്കുന്നത്. ചൈനയുടെ ഇത്തരം വാണിജ്യ താത്പര്യങ്ങളെ ഇന്ത്യ അനുകൂലിക്കുകയോ പദ്ധതികളില്‍ പങ്കാളികളാവുകയോ ചെയ്തിരുന്നില്ല. ഇതും ഇന്ത്യ അമേരിക്കന്‍ സഖ്യത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാവും.

ഇതിനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നിശിതമായി എതിര്‍ക്കുമെന്ന് അമേരിക്ക പ്രഖ്യാപിക്കുന്നു.
ആഭ്യന്തരവും അന്തര്‍ദ്ദേശീയവുമായ തീവ്രവാദം സമാധാനത്തിന് ഭീഷണിയായി തുടരുകയാണെന്ന് ബൈഡന്‍ പറഞ്ഞു.