തിരുവനന്തപുരം: വിവാദമായ മന്ത്രിസഭായോഗ തീരുമാനത്തിന് ശേഷം ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രതിവര്‍ഷം 34 ലക്ഷം രൂപ പാട്ടത്തിന് പത്ത് വര്‍ഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്‌ക്കല്‍ വില്ലേജിലെ നാലേക്കര്‍ ഭൂമിയാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷം കൂടുമ്ബോള്‍ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങള്‍ മുറിക്കരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചു കൊണ്ടുളള ഉത്തരവ്.
സത്‌സംഗ് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഭൂമി കൈമാറിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താനും സമാധാനാന്തരീക്ഷം സ്ഥാപിക്കാനുമായി സി പി എം-ആര്‍ എസ് എസ് നേതാക്കള്‍ തമ്മില്‍ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതായുളള വിവരം വലിയ ഒച്ചപ്പാട് സൃഷ്‌ടിച്ചിരുന്നു. മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് ശ്രീ എമ്മിന്റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.