തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ഥിയുമാണ് മുങ്ങിമരിച്ചത്. പാലക്കാട് പ്ലസ് ടു വിദ്യാര്‍ഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടില്‍ ഹൈദ്രുവിന്‍റെ മകന്‍ മുഹമ്മദ് റോഷന്‍ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിന്‍പുഴയിലായിരുന്നു അപകടം. തിരുവനന്തപുരം കരമനയാറ്റില്‍ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളില്‍ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷന്‍. സ്കൂളിലെ സുഹൃത്തുക്കള്‍ക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷന്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തല്‍ വശമില്ലാത്ത മുഹമ്മദ് റോഷന്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാന്‍ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയില്‍ പെട്ടെങ്കിലും സുഹൃത്തുക്കള്‍ മുടിയില്‍ പിടിച്ച്‌ രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാല്‍ ശ്രമം വിഫലമായി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ഥിയാണ് മുഹമ്മദ് റോഷന്‍. മൃതദേഹം വട്ടമ്ബലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അര്‍ഷക് അലിയാണ് സഹോദരന്‍.

മറ്റൊരു സംഭവത്തില്‍ ജനുവരി എട്ടിന് ഫോട്ടോ ഷൂട്ടിനായി ആറ്റിലിറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലത്ത് മുങ്ങി മരിച്ചു. കുണ്ടുമണ്‍ ആറ്റിലായിരുന്നു സംഭവം നടന്നത്. ഇരട്ട സഹോദരിയുടെ മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ക്രിസ്തുരാജ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിയാണ് പതിനാല് വയസുകാരനായ അരുണ്‍. അരുണ്‍ സഹോദരിയായ അലീന, അയല്‍വാസിയായ കണ്ണന്‍, തഴുത്തല സ്വദേശിയായ സിബിന്‍ എന്നിവരാണ് കുണ്ടുമണ്‍ ആറ്റില്‍ ഫോട്ടിഷൂട്ടിന് എത്തിയത്.

പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ച സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പമ്ബയാറ്റിലെ തിരുവല്ല കിച്ചേരിവാല്‍ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. ഗ്രീഷ്മം ടീ എക്സ്പോര്‍ട്ടിങ് കമ്ബനി ഉടമ ഇടുക്കി പാമ്ബനാര്‍ പുത്തന്‍പുരയില്‍ വിനൂപ് രാജ് (36) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. തുടര്‍ന്ന് തിരുവല്ലയില്‍ നിന്ന് എത്തിയ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തിരച്ചിലിന് ഒടുവില്‍ കടവില്‍ നിന്നും നൂറു മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ജനുവരി 16ന് പാലക്കാട് നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്.