വാഷിംഗ്ടണ്‍: കൊറോണ വ്യാപനം എങ്ങനേയും പിടിച്ചുനിര്‍ത്തുവാനുള്ള ഒരുക്കവുമായി അമേരിക്ക. രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം മെയ് മാസത്തോടെ വാക്‌സിന്‍ ലഭ്യമാക്കു മെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അവകാശപ്പെടുന്നത്. രാജ്യത്തെ മുന്‍ഗണനാ പട്ടിക പുനര്‍നിര്‍ണ്ണയിക്കാനും തീരുമാനമായെന്നും ബൈഡന്‍ അറിയിച്ചു.

രാജ്യത്തെ എല്ലാ മുതിര്‍ന്നവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കല്‍ പൂര്‍ത്തിയാക്കും. രണ്ടുമാസ ത്തിനകം രാജ്യത്തെ മുതിര്‍ന്നവര്‍ കൊറോണയ്‌ക്കെതിരെ കരുത്തുനേടും. മെയ് മാസത്തോടെ എല്ലാവര്‍ക്കുമുള്ള വാക്‌സിന്‍ നിര്‍മ്മിക്കപ്പെടുമെന്നും ബൈഡന്‍ അറിയിച്ചു. ഇതിനിടെ രാജ്യത്തെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും ജോ ബൈഡന്‍ നിര്‍ദ്ദേശിച്ചു. രാജ്യം എല്ലാ മേഖലയിലും സാധാരണനിലയിലേക്ക് എത്തേണ്ടതുണ്ട്. സ്‌ക്കൂളുകള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കണമെങ്കില്‍ അദ്ധ്യാപകര്‍ ആശങ്കയില്ലാതെ ജോലിയ്ക്ക് എത്തണം. അതിനായി അവര്‍ക്ക് വാക്‌സിന്‍ തുടക്കത്തില്‍ തന്നെ നല്‍കേണ്ടത് ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി 87 ലക്ഷം പേര്‍ക്കാണ് കൊറോണ ബാധിച്ചത്. 5,14,000 പേരാണ് മരണത്തിന് കീഴടങ്ങിയത്. എല്ലാവര്‍ക്കും വാക്‌സിനെന്നത് ആറുമാസമെടുത്താല്‍ മാത്രമേ പൂര്‍ത്തിയാകൂ എന്നും ബൈഡന്‍ അറിയിച്ചു.