തമിഴ്‌നാട്ടില്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പ്രഖ്യാപനം. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും സഹകരണ ബാങ്കുകള്‍ നല്‍കുന്ന ആറ് പവന്‍ വരെയുള്ള സ്വര്‍ണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സംസ്ഥാന തമിഴ്‌നാട് അറിയിച്ചു.
വൈകുന്നേരം 4.30 ന് തമിഴ്‌നാട്ടിലും മറ്റ് നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് തീയതികള്‍ വെളിപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇന്ന് സംസ്ഥാന നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
കോവിഡില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ ഇനിയും വീണ്ടെടുക്കാനായിട്ടില്ലെന്നും ലോക്ക് ഡൗണ്‍ സമയത്ത് പണയം വച്ച സ്വര്‍ണം വീണ്ടെടുക്കാന്‍ ഇത് ദരിദ്രരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ പലിശനിരക്കിലുള്ള സ്വര്‍ണ്ണ വായ്പ പദ്ധതികള്‍ കോവിഡ് ദുരിതാശ്വാസ നടപടികളുടെ ഭാഗമായി തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോഓപ്പറേറ്റീവ് ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. പലിശ നിരക്ക് പ്രതിവര്‍ഷം ആറ് ശതമാനമായാണ് നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം ആളുകള്‍ക്ക് 25,000 മുതല്‍ 1,00,000 രൂപ വരെ വയ്പ് ലഭിക്കും, മൂന്ന് മാസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കണം.
16 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് 12000 കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.