അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടമായി. സ്കോര്‍ 80-ല്‍ നില്‍ക്കേ 53 റണ്‍സെടുത്ത ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. അര്‍ധസെഞ്ചുറിയുമായി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അക്ഷറിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റാണിത്. ഇതോടെ ഇംഗ്ലണ്ട് തകര്‍ന്നു.

നേരത്തേ നായകന്‍ ജോ റൂട്ടിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. 17 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഒരു ഘട്ടത്തില്‍ വലിയ തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ റൂട്ടും ഓപ്പണര്‍ സാക്ക് ക്രോളിയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്കോര്‍ 74- ല്‍ നില്‍ക്കെ റൂട്ടിനെ പുറത്താക്കി അശ്വിന്‍ വീണ്ടും ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിച്ചു. നേരത്തേ ഡോം സിബ്ലിയും ബെയര്‍സ്റ്റോയും പുറത്തായിരുന്നു.

സ്കോര്‍ 27-ല്‍ നില്‍ക്കെ റണ്‍സൊന്നുമെടുക്കാതെ ആണ് ജോണി ബെയര്‍സ്റ്റോ പുറത്തായത്. അക്ഷര്‍ പട്ടേലാണ് താരത്തെ പുറത്താക്കിയത്. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി അക്ഷര്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബെയര്‍സ്റ്റോയെ അക്ഷര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് 27 ന് രണ്ട് എന്ന നിലയിലേക്ക് വീണു.