രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷന്‍ മാര്‍ച്ച്‌ 1 ന് തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സൗജന്യവാക്സീന്‍ നല്‍കുന്നത്. ഒപ്പം 45 വയസ്സിന് മുകളില്‍ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കും സൗജന്യവാക്സീന്‍ നല്‍കും. രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള ഒന്നാംഘട്ടവാക്സിനേഷനാണ് ഇപ്പോള്‍ നടക്കുന്നത്. പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ഇരുപതിനായിരം സ്വകാര്യകേന്ദ്രങ്ങളിലുമായിട്ടാകും വാക്സിനേഷന്‍ നടത്തുക. ഇതില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സീന്‍ നല്‍കുന്നത് സൗജന്യമായിട്ടാകും.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് പിന്നാലെ വീണ്ടും വലിയ വര്‍ദ്ധന വന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് രണ്ടാംഘട്ട വാക്സിനേഷന്‍ നടത്തുന്നത്. ജനിതകവ്യത്യാസം വന്ന കൊവിഡ് വേരിയന്‍റുകള്‍ മൂലമാണോ രാജ്യത്തെ കൊവിഡ് ബാധ കുത്തനെ കൂടിയതെന്ന സംശയം പല ആരോഗ്യവിദഗ്ധരും ഉന്നയിച്ചിരുന്നു. എന്നാല്‍ അതല്ല കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

രാജ്യത്ത് നിലവിലുള്ള കൊവിഡ് കേസുകളില്‍ 75 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. നിലവില്‍ 1,47,00ത്തോളം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലും കൂടുതല്‍ വേഗത്തില്‍ വാക്സീന്‍ വിതരണം നടത്തണമെന്ന ആവശ്യം സജീവമാണ്.

രാജ്യത്ത് ഇതുവരെ 11 മില്യണ്‍ കൊവിഡ് രോഗബാധിതരാണ് ഉണ്ടായിട്ടുള്ളത്. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. 1,56,000 പേര്‍ ഇത് വരെ കൊവിഡ് ബാധിച്ച്‌ മരിച്ചു. കേന്ദ്രആരോഗ്യമന്ത്രാലയം വിപുലമായി ആന്‍റിബോഡികള്‍ പരിശോധിച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ യഥാര്‍ത്ഥ കൊവിഡ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ എത്രയോ കൂടുതലാകാമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

ജനിതകഭേദം വന്ന കൊവിഡ് വൈറസുകള്‍ മൂന്നെണ്ണമാണ് രാജ്യത്ത് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനം N440K, E484Q എന്നിവയാണ്. യുകെ വകഭേദം ഇതുവരെ 187 പേരില്‍ കണ്ടെത്തി. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസ് വകഭേദം ആറ് പേര്‍ക്കാണ് കണ്ടെത്തിയത്. ബ്രസീലിയന്‍ മ്യൂട്ടേഷന്‍ ഒരാളിലും കണ്ടെത്തി.

രോഗബാധിതര്‍ പെട്ടെന്ന് കൂടിയ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്രസംഘങ്ങളെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, പ‍ഞ്ചാബ്, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘമെത്തുക.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും മൂന്ന് പേരുണ്ടാകും. എന്താണ് രോഗബാധിതരുടെ എണ്ണം കൂടാന്‍ കാരണമെന്ന് ഈ സംഘം വിശദമായി പഠിക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കും. ഈ സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് കൂട്ടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.