അഹമ്മദാബാദ്‌: ഗുജറാത്ത്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ ഭൂരിപക്ഷം. ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനും മുമ്ബത്തേതിലും വലിയ ഭൂരിപക്ഷത്തില്‍ പിടിച്ചടക്കിയ ബി.ജെ.പിക്കു മുന്നില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിഞ്ഞു.
അഹമ്മദാബാദ്‌, ഭാവ്‌നഗര്‍, ജാംനഗര്‍, രാജ്‌കോട്ട്‌, സൂറത്ത്‌, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 576 സീറ്റുകളിലേക്കു ഞായറാഴ്‌ചയാണു വോട്ടെടുപ്പു നടന്നത്‌. ഇതില്‍ ബി.ജെ.പി. 480 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ്‌ 50 സീറ്റിലൊതുങ്ങി. ഗുജറാത്ത്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആംആദ്‌മി പാര്‍ട്ടി സൂറത്തില്‍ 27 സീറ്റ്‌ നേടി. 2015-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 391 സീറ്റ്‌, കോണ്‍ഗ്രസ്‌ 174 സീറ്റ്‌ എന്നിങ്ങനെയായിരുന്നു വിജയം. ബി.ജെ.പി. പ്രവര്‍ത്തകര്‍ സംസ്‌ഥാനമാകെ ആഘോഷത്തിലാണ്‌. അഹമ്മദാബാദിലെ വിജയോത്സവത്തിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ നേതൃത്വം നല്‍കി.

വികസനരാഷ്‌ട്രീയത്തിനും സദ്‌ഭരണത്തിലും അചഞ്ചലമായ വിശ്വാസമര്‍പ്പിച്ച ഗുജറാത്ത്‌ ജനതയ്‌ക്കു നന്ദി എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
മറുവശത്ത്‌, നിരാശരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നന്‍പുരയില്‍ നഗരഘടകം പ്രസിഡന്റ്‌ ബാബു റെയ്‌ക അടക്കമുള്ള പ്രാദേശിക നേതാക്കളുടെ കോലം കത്തിച്ചു. സൂറത്തിലെ 27 സീറ്റ്‌ പ്രകടനം ആഘോഷിക്കാനായി ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാള്‍ 26-ന്‌ അവിടെയെത്തി റാലി നടത്തും.

തെരഞ്ഞെടുപ്പുഫലം

അഹമ്മദാബാദ്‌ (192): ബി.ജെ.പി. 169, കോണ്‍ഗ്രസ്‌ 14, എ.ഐ.എം.ഐ.എം 8, സ്വതന്ത്രന്‍ 1.
രാജ്‌കോട്ട്‌ (72): ബി.ജെ.പി. 68, കോണ്‍ഗ്രസ്‌ 4.
ജാംനഗര്‍ (64 ): ബി.ജെ.പി. 50, കോണ്‍ഗ്രസ്‌ 11, ബി.എസ്‌.പി. 3.
ഭാവ്‌നഗര്‍ (52): ബി.ജെ.പി. 44, കോണ്‍ഗ്രസ്‌ 8.
സൂറത്ത്‌ (120): ബി.ജെ.പി. 93, ആംആദ്‌മി പാര്‍ട്ടി 27, കോണ്‍ഗ്രസ്‌ 0.
വഡോദര (76): ബി.ജെ.പി. 69. കോണ്‍ഗ്രസ്‌ 7.