തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തില്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എം.ഡി.എന്‍ പ്രശാന്തിനെതിരെ നടപടിയ്ക്ക് സാധ്യത. അമേരിക്കന്‍ കമ്ബനി ഇഎംസിസിക്ക് വേണ്ടി ട്രോളറുകള്‍ നിര്‍മിച്ച്‌ നല്‍കാന്‍ കരാര്‍ ഏറ്റെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇടത് സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമായ നടപടിയാണ് കെ.എസ്.ഐ.എന്‍.സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിയെ കണ്ട ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, പ്രശാന്തിന്റെ ഇടപെടലുകളെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ആളാണ് പ്രശാന്ത്. അതിനാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രശാന്തിന്റെ പങ്കുണ്ടോയെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. ട്രോളര്‍ നിര്‍മാണം ആഴക്കടല്‍ തൂത്തുവാരാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചപ്പോഴും കോര്‍പറേഷന്‍ എംഡിയായ പ്രശാന്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നതും സംശയം ബലപ്പെടുത്തുന്നു.