ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അരൂര്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരായ രമേശ് ചെന്നിത്തല, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ വീണ്ടും ജനവിധി തേടും. ചേര്‍ത്തലയില്‍ മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥി അഡ്വ. എസ് ശരത്തിനെ തന്നെ വീണ്ടും പോരിനിറക്കും. കായംകുളം നിയമസഭാ മണ്ഡലത്തിലെ മുന്‍ സ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡണ്ടുമായ എം ലിജു തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങും. ആലപ്പുഴയില്‍ സിറ്റിംഗ് എംഎല്‍എയും ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്കിനെതിരെ മുന്‍ എംപി ഡോ. കെ എസ് മനോജിനെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ഉന്നതതല ധാരണ.

ചെങ്ങന്നൂരില്‍ മുന്‍ എംഎല്‍എയും കെപിസിസി വൈസ് പ്രസിഡണ്ടുമായ പി സി വിഷ്ണുനാഥ് അല്ലെങ്കില്‍ കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാര്‍, കെ പി സി സി സെക്രട്ടറി എബി കുര്യാക്കോസ്, എം മുരളി എക്‌സ് എംഎല്‍എ എന്നിവരെയാണ് പരിഗണിക്കുന്നത്. നിലവില്‍ എ ഗ്രൂപ്പിന്റെ സീറ്റാണ് ചെങ്ങന്നൂര്‍.

മാവേലിക്കര മണ്ഡലത്തില്‍ ഇതില്‍ സിറ്റിംഗ് എംഎല്‍എക്കെതിരെ മുന്‍ എംഎല്‍എ എംഎല്‍എ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ കെ കെ ഷാജു മത്സരിക്കാന്‍ ധാരണയായതായി അറിയുന്നു. കുട്ടനാട് നിയമസഭാ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കി എന്നു പറയുന്നുവെങ്കിലും ഈ സീറ്റ് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ഗ്രൂപ്പിന് അതീതമായ ആവശ്യമുയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പാര്‍ട്ടി വക്താവും, അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്ററുമായ അഡ്വ അനില്‍ ബോസ് സ്ഥാനാര്‍ഥിയായേക്കും. ഇരിക്കൂര്‍ എംഎല്‍എ കെ സി ജോസഫിനെയും പരിഗണിക്കാന്‍ സാദ്ധ്യത.

അമ്പലപുഴയില്‍ മന്ത്രി ജി. സുധാകരനെതിരെ മുന്‍ എംഎല്‍എ എ.ഏ. ഷുക്കൂര്‍, അഡ്വ അനില്‍ ബോസ് എന്നിവരെ സജീവമായി പരിഗണിക്കുന്നു.