കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ചെന്നൈയില്‍ നിന്നും 2.30 ഓടെ പ്രത്യേക വിമാനത്തില്‍ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്താണ് പ്രധാനമന്ത്രി എത്തുക. അവിടുന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രാജഗിരി സ്കൂള്‍ ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപ്പാഡില്‍ എത്തും. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ബിജെപി കോര്‍കമ്മറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികള്‍

1-ബിപിസിഎല്ലിന്റെ പ്രൊപിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്റ്റ് (പിഡിപിപി) പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.

നിലവില്‍ ഇറക്കുമതി ചെയ്യുന്ന അക്രിലേറ്റുകള്‍, അക്രിലിക് ആസിഡ്, ഓക്സോ-ആല്‍ക്കഹോള്‍ എന്നിവ ഈ സമുച്ചയം ഉത്പാദിപ്പിക്കും, ഇത് പ്രതിവര്‍ഷം 3700 മുതല്‍ 4000 കോടി വരെ വിദേശനാണ്യത്തില്‍ ലാഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 6000 കോടി രൂപയുടെ മൂലധന ചെലവില്‍ നിര്‍മ്മിച്ച പിഡിപിപി കോംപ്ലക്സ് റിഫൈനറിയോട് ചേര്‍ന്ന് ഫീഡ്സ്റ്റോക്‌ വിതരണം, യൂട്ടിലിറ്റികള്‍, ഓഫ്-സൈറ്റുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയുടെ സംയോജനം കൈവരിക്കുന്നതിനായി സ്ഥാപിച്ചു.

2-കൊച്ചിയിലെ വില്ലിംഗ്ഡണ്‍ ദ്വീപുകളിലെ റോ-റോ വെസ്സലുകള്‍ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും.

ഇന്റര്‍നാഷണല്‍ വാട്ടര്‍വേ അതോറിറ്റി ഓഫ് ഇന്ത്യ ബോള്‍ഗട്ടിക്കും വില്ലിംഗ്ഡണ്‍ ദ്വീപിനുമിടയില്‍ രണ്ട് പുതിയ റോള്‍-ഓണ്‍ / റോള്‍-ഓഫ് കപ്പലുകള്‍ ദേശീയ ജലപാത -3 ല്‍ വിന്യസിക്കും. റോ-റോ കപ്പലുകളായ എംവി ആദി ശങ്കര, എംവി സിവി രാമന്‍ എന്നിവയ്ക്ക് ആറ് 20 അടി ട്രക്കുകള്‍, മൂന്ന് 20 അടി ട്രെയിലര്‍ ട്രക്കുകള്‍, മൂന്ന് 40 അടി ട്രെയിലര്‍ ട്രക്കുകള്‍, 30 യാത്രക്കാര്‍ വീതം വഹിക്കാനുള്ള ശേഷിയുണ്ടാകും. ഗതാഗതച്ചെലവും ഗതാഗത സമയവും കുറയുമെന്നതിനാല്‍ ഈ സേവനം വ്യാപാരത്തിന് ഗുണം ചെയ്യുമെന്നു മാത്രമല്ല കൊച്ചിയിലെ റോഡുകളിലെ തിരക്ക് കുറയുകയും ചെയ്യും.

3-കൊച്ചി തുറമുഖത്ത് അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ “സാഗരിക” പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

വില്ലിംഗ്ഡണ്‍ ദ്വീപിലെ എറണാകുളം വാര്‍ഫില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ്ണ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലാണ് ഇത്. അത്യാധുനിക സൗകര്യങ്ങളുള്ള ഈ ടെര്‍മിനല്‍ 25.72 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചതാണ്. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വികസനത്തിന് ഒരു ഉത്തേജനം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വരുമാനം നേടുന്നതിനും വിദേശനാണ്യം നേടുന്നതിനും ഫലപ്രദമായ ഉപകരണമായി പ്രവര്‍ത്തിക്കും.

4-കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ മറൈന്‍ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇത് ഒരു പ്രധാന സമുദ്രയാന പഠന കേന്ദ്രമാണ്. കൂടാതെ ഒരു കപ്പല്‍ശാലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. നിര്‍മ്മാണത്തിലിരിക്കുന്ന വിവിധ കപ്പലുകളില്‍ ട്രെയിനികള്‍ക്ക് വിപുലമായ പരിശീലന സൗകര്യങ്ങളുണ്ട്. 27.5 കോടി രൂപയുടെ മൂലധന ചെലവില്‍ നിര്‍മ്മിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് 114 പുതിയ ബിരുദധാരികളുടെ പ്രവേശന ശേഷിയുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും മാരിടൈം വ്യവസായത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി മറൈന്‍ എഞ്ചിനീയര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ഒരു ടാലന്റ് പൂള്‍ ഇത് സൃഷ്ടിക്കും.

5-കൊച്ചി തുറമുഖത്ത് ദക്ഷിണ കല്‍ക്കരി ബെര്‍ത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നടത്തും.

സാഗര്‍മല പദ്ധതി പ്രകാരം 19.19 കോടി രൂപ ചെലവില്‍ ഇത് പുനര്‍നിര്‍മിക്കുകയാണ്. പൂര്‍ത്തിയാകുമ്ബോള്‍, കൊച്ചി തുറമുഖത്ത് കെമിക്കല്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ബെര്‍ത്തിംഗ് സൗകര്യം ലഭ്യമാകും. ബെര്‍ത്തിന്റെ പുനര്‍നിര്‍മ്മാണം ചരക്ക് കൈകാര്യം ചെയ്യലിന്റെ വേഗതയും , കാര്യക്ഷമതയും വര്ധിപ്പിക്കുന്നതോടൊപ്പം ചിലവും കുറയ്ക്കും.