കൊച്ചി: ജസ്ന മരിയ ജയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാന കേസില്‍ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തോക്ക് മാറ്റി. കേസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സിബിഐ. പ്രോസിക്യൂഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവെച്ചത്.
നിലവില്‍ അന്വേഷണം തുടരുകയാണെന്നും എന്നാല്‍ ജസിനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയ അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരായ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജസ്നയുടെ സഹോദരന്‍ ജയ്സ് ജോണ്‍ എന്നിവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2018 മാര്‍ച്ചില്‍ ജസിനയെ കാണാതായതുമുതല്‍ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിച്ചിരുന്നു.
കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍കൂടിയായ പത്തനംതിട്ട എസ്. പി. കെ.ജി. സൈമണ്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
അതേ സമയം ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ച്‌ ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഡ്വ.ബി.എ.ആളൂര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് അക്രമം നടത്തിയത്. ഹൈക്കോടതി ജഡ്ജി വി.ഷിര്‍സിയുടെ വാഹനത്തിന് നേരെയായിരുന്നു കരിഓയില്‍ പ്രയോഗം.