തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അടുത്ത അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വി.പി.ജോയിയെ നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത റിട്ടയര്‍ ചെയ്യുന്ന ഒഴിവിലേക്കാണ് നിയമനം. വിക്രാം സാരഭായ് സ്‌പേസ് സെന്ററില്‍ 1985 ല്‍ സേവനം ചെയ്തു. 1987 ലാണ് ഐഎഎസ് പദവിയിലെത്തിയത്.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്നു മുതല്‍

പതിനൊന്നാം ശമ്ബള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ശമ്ബള പരിഷ്‌കരണവും ഇതേ തീയതി മുതലാണ് നടപ്പാക്കുന്നത്. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കിത്തുടങ്ങും. പാര്‍ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കും.

നിലവിലെ രീതിയില്‍ 30 വര്‍ഷത്തെ സേവനകാലത്തിന് മുഴുവന്‍ പെന്‍ഷനും പത്തു വര്‍ഷത്തെ യോഗ്യതാ സേവനകാലത്തിനു ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും.

ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും ഏറ്റവും കൂടിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍ (സാധരണ നിരക്ക്) 50,040 രൂപയായും വര്‍ധിപ്പിക്കും. പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നതുവരെ ഈ അലവന്‍സ് തുടരും.

പിഎസ്‌സിക്ക് കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിക്രമം

ഈ സര്‍ക്കാരിന്റെ കാലയളവില്‍ പിഎസ്‌സി മുഖേന 1,55,000 നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. നിയമനങ്ങള്‍ സുതാര്യമായി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒഴിവുകളടെ അഞ്ചിരട്ടി ഉദ്യോഗാര്‍ത്ഥികളെയാണ് റാങ്ക് ലിസ്റ്റില്‍ പിഎസ്‌സി ഉള്‍പ്പെടുത്തുന്നത്. അതിനാല്‍ 80 ശതമാനത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കാനുള്ള സാധ്യത കുറവാണ്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം ലഭിക്കാന്‍ സര്‍ക്കാരിന് പരമാവധി ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്നതു മാത്രമാണ്. ഇത് കണക്കിലെടുത്താണ് തടസ്സങ്ങള്‍ നീക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത്.

പിഎസ്‌സിക്ക് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്‌ച വരുത്തുന്ന നിയമനാധികാരികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സീനിയോറിറ്റി തര്‍ക്കം കോടതി മുമ്ബാകെ നിലനില്‍ക്കുകയും കോടതി റഗുലര്‍ പ്രൊമോഷന്‍ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് നല്‍കിയതുമായ കേസുകളില്‍ മാത്രം താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി അതിന്റെ ഫലമായി വരുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.

പ്രൊമോഷന് അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ പ്രൊമോഷന്‍ നടക്കാത്ത സാഹചര്യം ചില വകുപ്പുകളിലുണ്ട്. ഇത്തരം പ്രൊമോഷന്‍ തസ്തികകള്‍ പിഎസ്‌സി ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. അര്‍ഹതയുള്ള ഉദ്യോഗസ്ഥര്‍ ലഭ്യമാകുന്ന മുറയ്ക്ക് താല്‍ക്കാലികമായി ഡീ-കേഡര്‍ ചെയ്ത നടപടി ഭേദഗതി ചെയ്യും.

ഈ നടപടികള്‍ പത്തു ദിവസത്തിനകം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരെയും ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള പുതിയ അടങ്കലിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. മൊത്തം 7,446 കോടി രൂപയാണ് പദ്ധതിച്ചെലവ്. തിരുവനന്തപുരം പദ്ധതിക്ക് 4,673 കോടി രൂപയും കോഴിക്കോട് പദ്ധതിക്ക് 2,773 കോടി രൂപയും ചെലവ് വരും. പദ്ധതി നിര്‍ദേശംകേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

വാട്ടര്‍ മെട്രോ

കൊച്ചിയില്‍ വാട്ടര്‍ മെട്രോ (ഇന്റഗ്രേറ്റഡ് അര്‍ബന്‍ റീജനറേഷന്‍ ആന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) നടപ്പാക്കുന്നതിന് 1528 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം തത്വത്തില്‍ പുതുക്കി നല്‍കാന്‍ തീരുമാനിച്ചു.

വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍

മാനന്തവാടി ജില്ലാ ആശുപത്രിയെ താല്‍ക്കാലിക മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തി വയനാട്ടില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തീരുമാനിച്ചു. ജില്ലാ ആശുപത്രിക്ക് സമീപം നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച മൂന്നുനില കെട്ടിടം അധ്യയനത്തിന് അനുയോജ്യമാക്കും. അത്യാവശ്യം വേണ്ട തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ആരാധനാലയങ്ങളുടെ നിര്‍മാണം

മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമാണ്.

എ.ഷാജഹാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനെ 2021 മാര്‍ച്ച്‌ 31 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

അബ്‌കാരി നയം

2020-21 വര്‍ഷത്തെ അബ്‌കാരി നയം 2021-22 സാമ്ബത്തിക വര്‍ഷവും അതേപടി തുടരാന്‍ തീരുമാനിച്ചു.

വിദ്യാവളണ്ടിയര്‍മാരെ സ്ഥിരപ്പെടുത്തും

നിര്‍ത്തലാക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങളില്‍ പത്തുവര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ തുടരുന്ന വിദ്യാവളണ്ടിയര്‍മാരെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിലവിലുള്ളതോ ഭാവിയില്‍ വരുന്നതോ ആയ ഒഴിവുകളില്‍ നിയമിക്കാന്‍ തീരുമാനിച്ചു. യാത്രാ സൗകര്യം തീരെ ഇല്ലാത്ത തീരപ്രദേശങ്ങളിലും വനമേഖലകളിലുമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഹോര്‍ട്ടികോര്‍പ്പില്‍ പത്തുവര്‍ഷത്തിലധികമായി തുടര്‍ച്ചയായി ജോലി ചെയ്യുന്ന 36 താല്‍ക്കാലിക ജീവനക്കാരെ ഹൈക്കോടതി വിധി പരിഗണിച്ച്‌ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാന സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 74 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

സപ്ലൈകോയില്‍ 206 അസിസ്റ്റന്റ് സെയില്‍സ്‌മാന്‍ തസ്‌തികകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു. നേരത്തെ മരവിപ്പിച്ച 412 തസ്തികകളില്‍ ഉള്‍പ്പെടുന്നതാണിത്.

ദുരിതാശ്വാസ നിധി

കണ്ണൂര്‍ മുഴുക്കുന്ന് വട്ടപ്പൊയില്‍ എം. വിനോദിന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് ചെലവായ 6.67 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

ബൈക്ക് യാത്രയ്ക്കിടെ പൊതുമരാമത്ത് റോഡിലെ കുഴിയില്‍ വീണ് മരണപ്പെട്ട പി.എസ്. വിഷ്ണുവിന്റെ (എറണാകുളം പള്ളുരുത്തി സ്വദേശി) കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു.

ശമ്ബളം പരിഷ്‌കരിക്കും

കേരളാ ഫീഡ്‌സ് ലിമിറ്റഡിലെ വര്‍ക്ക്‌മെന്‍ വിഭാഗം ജീവനക്കാരുടെ ശമ്ബളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.