വിവാദം എറണാകുളം മെഡി.കോളേജില്‍
നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതും നഴ്സുമാരുടെ വീഴ്ചയും മൂലം കൊവിഡ് രോഗികള്‍ മരിച്ചിട്ടുണ്ടെന്ന ശബ്ദരേഖ വിവാദമായതോടെ എറണാകുളം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ അന്വേഷണത്തിന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിയോഗിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജും അന്വേഷണം ആരംഭിച്ചു.
ഫോര്‍ട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കില്‍ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്സിംഗ് ഓഫീസര്‍ ജലജാദേവി നഴ്സുമാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നല്കിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞത്.
നഴ്സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നടപടി ഒഴിവായെന്നും പറയുന്നുണ്ട്.
കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദര്‍ശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങള്‍ അറിയിച്ചായിരുന്നു ശബ്ദസന്ദേശം.
വെളിപ്പെടുത്തലിന് പിന്നാലെ ജലജാദേവിയെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട്, കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി എന്നിവരെ അന്വേഷണത്തിന് നിയോഗിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയതായി സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍ പറഞ്ഞു.
മരണം ജൂലായില്‍
ഗള്‍ഫില്‍ നിന്നെത്തിയ ഹാരിസ് ജൂലായ് 20 നാണ് മരിച്ചത്. അന്നുതന്നെ പരാതിപ്പെട്ടിരുന്നെന്നും ഇനി നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. മരിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്ബും ഭാര്യയുമായി വീഡിയോകാളില്‍ സംസാരിച്ചിരുന്നു.
എഴുപതിനായിരം രൂപ വിലയുള്ള ബൈപാപ്പ് എന്ന ഉപകരണം വാങ്ങിപ്പിച്ചു. പരാതിപെട്ടപ്പോഴാണ് ആശുപത്രി വികസനസമിതി ഇതിന്റെ തുക തിരികെ നല്‍കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ശബ്ദസന്ദേശത്തില്‍ നിന്ന്
‘….ഓക്സിജന്‍ പോകുന്ന രോഗികളുടെ മാസ്കുകള്‍ കൃത്യമായാണോ ഇരിക്കുന്നതെന്ന് ശ്രദ്ധിക്കണം. പല രോഗികളുടെയും മാസ്കുകള്‍ മാറിക്കിടക്കുകയായിരിക്കും. പരിശോധനയ്ക്ക് കയറിയ ഡോക്ടര്‍മാരില്‍ ആരോ കണ്ടിട്ട് റിപ്പോര്‍ട്ട് ചെയ്തതാണ്. ശരിക്കും മൂക്കിന്റെ അടുത്തു തന്നെയായിരിക്കില്ല. മാറിക്കിടക്കുന്ന അവസ്ഥയിലാണ് കണ്ടത്.
അങ്ങനെ വീഴ്ച വന്നിട്ടുണ്ട്. പല രോഗികളും മരിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. എന്തുകൊണ്ടെന്നാല്‍ നമ്മള് കഷ്ടപ്പെടുന്നുണ്ട്. പക്ഷേ, നമ്മുടെ ഭാഗത്തു നിന്നു ചെറിയ വീഴ്ചകള്‍ കൊണ്ടും പല രോഗികള്‍ക്കും ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനൊരു വീഴ്ച വരാതെയിരിക്കണം. എന്തെങ്കിലും കഷ്ടകാലത്തിന് പിടിച്ചുപോയാല്‍ ആകെ പ്രശ്നമാകും. ഹാരിസ് എന്നൊരു പേഷ്യന്റ് ശരിക്കും വെന്റിലേറ്റര്‍ ട്യൂബിംഗ്സ് മാറിക്കിടന്നിട്ട് മരിച്ചതാണ്. വാര്‍ഡിലേക്ക് മാറ്റാന്‍ പറ്റുന്ന സ്ഥിതിയിലായ പേഷ്യന്റാണ്. മരിച്ചപ്പോള്‍ അവരുടെ ആള്ക്കാര് പരാതി പറയുകയൊക്കെ ചെയ്തതാണ്. ഡോക്ടര്‍മാര്‍ നമ്മളെ പ്രൊട്ടക്ട് ചെയ്യാന്‍ വേണ്ടി കാര്യങ്ങളൊന്നും പുറത്തുവിടാതിരുന്നതു കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അത് വലിയ വിഷയമായി മാറിയേനെ”.
കൊവിഡും ഓക്സിജനും
കൊവിഡ് ബാധിച്ചാല്‍ ശ്വാസകോശത്തില്‍ ശ്വസനപ്രക്രിയയെ നിയന്ത്രിക്കുന്ന ആല്വിയോളയെ തകരാറിലാക്കും. ഓക്സിജന്‍ വലിച്ചെടുത്ത് കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറത്തുവിടാനുള്ള ശേഷി നഷ്ടപ്പെടും. ഈഘട്ടത്തിലാണ് ഓക്സിജന്‍ നല്‍കേണ്ടിവരുന്നത്.
കൊവിഡിന്റെ പ്രത്യേകത കാരണം ഓക്സിജന്‍ കുറഞ്ഞു തുടങ്ങിയാല്‍ ലക്ഷണങ്ങള്‍ പ്രകടമാകില്ല. ആരോഗ്യവാനായ വ്യക്തിപോലും പെട്ടെന്ന് അതീവ ഗുരുതരാവസ്ഥയിലാവാം. ഹാപ്പി ഹൈപ്പോക്സിയ എന്നാണ് ഇതിനെ പറയുന്നത്. രോഗംബാധിച്ചയാള്‍ ആരോഗ്യം വീണ്ടെടുത്താലും പൂര്‍ണമായും രോഗമുക്തനല്ലെങ്കില് ഹാപ്പി ഹൈപ്പോക്സിയ സംഭവിക്കാം.
വെന്റിലേറ്റര്‍
• ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഓക്സിജന്‍ നല്കി ജീവന് നിലനിറുത്താനുള്ള കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനം. ഇന്‍വേസീവ് വെന്റിലേഷന് രീതിയില്‍ വായിലൂടെയോ തൊണ്ടയില്‍ ചെറിയ മുറിവുണ്ടാക്കിയോ ഓക്സിജന്‍ ട്യൂബ് ശ്വാസനാളിയിലേക്ക് കയറ്റി വെന്റിലേറ്ററുമായി ഘടിപ്പിക്കും.
• നോണ്‍ ഇന്‍വേസീവ് രീതിയില്‍ മുഖത്ത് പ്രത്യേകതരം മാസ്ക് വച്ച് മര്‍ദ്ദം ഉയര്‍ത്തി യന്ത്രസഹായത്തോടെ ഓക്സിജന്‍ നല്‍കാം. ബൈ പാപ്പ് സംവിധാനം ഇതിനാണ് ഉപയോഗിക്കുക.
• സ്വാഭാവികമായ ശ്വാസോച്ഛ്വാസത്തിന് മാസ്ക് വച്ച് ഓക്സിജന്‍ നല്കുന്ന രീതിയാണ് ഓക്സിജന്‍ തെറാപ്പി. രോഗി ഗുരുതരാവസ്ഥയിലാകണമെന്നില്ല.
ഡോ.അനില്‍കുമാര്‍ പി.
എച്ച്.ഒ.ഡി, അനസ്ത്യേഷ്യ
എറണാകുളം മെഡിക്കല്‍ കോളേജ്